ലഖ്നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്താനൊരുങ്ങി യുപി സർക്കാർ. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന ഫൊറൻസിക് പരിശോധന റിപ്പോർട്ടിനു പിന്നാലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതിനാലാണ് നുണപരിശോധന നടത്തുന്നതെന്ന് യുപി പൊലീസ് വ്യക്തമാക്കി
കഴുത്തിലുണ്ടായ പരുക്കാണു മരണകാരണമെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ നേരത്തെ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശമുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ മൊഴിയിലും പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്നും മർദിച്ചെന്നു മാത്രമാണു സൂചിപ്പിച്ചതെന്നുമായിരുന്നു എഡിജിയുടെ വിശദീകരണം.
സംഭവത്തിന്റെ പേരിൽ ജാതിസംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരെ പിടികൂടുമെന്നും എഡിജി പറഞ്ഞിരുന്നു. അതേസമയം അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് എസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post