കോട്ട: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ചാരനെ രാജസ്ഥാനിൽ അറസ്റ്റുചെയ്തു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സൈനിക പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജോലിസ്ഥലത്ത് നിന്ന് പാകിസ്ഥാന് വേണ്ടി ഇയാൾ രഹസ്യങ്ങൾ ചോർത്തിനൽകുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇയാളെ കരസേന ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ പാകിസ്ഥാനിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അവർക്ക് രഹസ്യങ്ങൾ നൽകുമായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
അറസ്റ്റിലായ പാകിസ്ഥാൻ ചാരൻ ഉത്തർപ്രദേശ് സ്വദേശിയാണ്. ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഇമ്രാനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി കോട്ട സിറ്റി പോലീസ് സൂപ്രണ്ട് ഗൌരവ് യാദവ് പറഞ്ഞു.
കോട്ട സൈനിക മേഖലയിൽ മരപ്പണിയുടെ കരാർ തൊഴിലാളിയായിരുന്നു ഇയാൾ. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സൈന്യം, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ ഇയാളെ ചോദ്യം ചെയ്ത് വരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇമ്രാൻ പാകിസ്ഥാനികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഭീംഗഞ്ച് മണ്ഡി പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജോലിസ്ഥലത്ത് നിന്ന് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
Discussion about this post