ഡൽഹി: ഹത്രാസ് കൊലപാതക കേസ് രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളെ തുറന്നു കാട്ടി ബിജെപി നേതാവ് രമൺ സിംഗ്. കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബൽറാംപുരിൽ പീഡനത്തിനിരയായ പതിനാലുകാരിയുടെ നീതിക്കായി ഒരുമിച്ച് പോരാടാൻ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹത്രാസിൽ നിന്നും മടങ്ങിയെങ്കിൽ, അനുകമ്പ യാഥാർത്ഥ്യമാണെങ്കിൽ ഛത്തീസ്ഗഢിലും കോൺഗ്രസ്സ് ദേശീയ നേതാക്കൾ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബൽറാംപുരിൽ പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ മദ്യം കഴിപ്പിച്ച ശേഷം പീഢനത്തിന് ഇരയാക്കിയിരുന്നു. പെൺകുട്ടിക്ക് നീതി നൽകുന്നതിന് പകരം കോൺഗ്രസ്സ് സർക്കാർ സംഭവം മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
നിരവധി ശ്രമങ്ങൾക്ക് ശേഷം ഹത്രാസ് സന്ദർശിച്ച രാഹുലിന്റെയും പ്രിയങ്കയുടെയും നടപടി കേവലം രാഷ്ട്രീയം മാത്രമാണെന്ന് ബിജെപി ആരോപിച്ചു. ഛത്തീസ്ഗഢിൽ നടന്നത് നിസ്സാരമായ ബലാത്സംഗമാണെന്ന കോൺഗ്രസ്സ് മന്ത്രി ശിവ് ദഹാരിയയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.
ഛത്തീസ്ഗഢിലെ പെൺകുട്ടികളുടെ വേദന കോൺഗ്രസ്സിന് നിസ്സാരമാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് ആരോപിച്ചിരുന്നു. ഇത് കോൺഗ്രസ്സ് പാർട്ടിയുടെ മനോവൈകൃതമാണ് വ്യക്തമാക്കുന്നത്. മന്ത്രി പറഞ്ഞ അഭിപ്രായം രാഹുൽ ഗാന്ധി പഠിപ്പിച്ചു വിട്ടതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഛത്തീസ്ഗഢിന് ഇത്തരം സ്ത്രീവിരുദ്ധന്മാരിൽ നിന്നും എന്നാണ് മോചനമനെന്നും രമൺ സിംഗ് ചോദിച്ചു.
Discussion about this post