ന്യൂഡൽഹി : കോവിഡ് ഭേദമായതിനു ശേഷം തന്റെ പ്ലാസ്മ ദാനം ചെയ്ത് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതകം – സ്റ്റീൽ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡീഷയിലെ കട്ടക്കിലുള്ള എസ്‌സിബി മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലാണ് അദ്ദേഹം പ്ലാസ്മ ദാനം ചെയ്തത്. അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ തനിക്ക് പങ്കാളിയാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്ലാസ്മ ദാനം ചെയ്യുന്ന ആദ്യത്തെ കേന്ദ്ര മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. ആഗസ്റ്റിലാണ് ധർമേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിക്കുന്നത്. ജൂലൈ 15 ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കാണ് എസ്‌സിബി മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലുള്ളത്. ഇവിടെയാണ് കേന്ദ്രമന്ത്രി പ്ലാസ്മ ദാനം ചെയ്തത്. കോവിഡ് ഭേദമായവരിൽ നിന്നുമെടുക്കുന്ന പ്ലാസ്മയിൽ വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡി ഉണ്ടായിരിക്കും. അതിനാൽ, കോവിഡ് ബാധിതരെ ചികിത്സിക്കുന്നതായി ഈ പ്ലാസ്മ ഉപയോഗപ്പെടുത്താൻ സാധിക്കും.
Discussion about this post