സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ പ്രസ്താവന നടത്തിയതിനു സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് കമൽ ഭാർതിക്കെതിരെ യു.പി പോലീസ് കേസെടുത്തു. തന്നോടൊപ്പം കിടക്ക പങ്കിടാൻ താക്കൂർ സമുദായത്തിൽപ്പെട്ട ഏതെങ്കിലും ഒരാൾ അവരുടെ മകളെയോ സഹോദരിയെയോ എത്തിച്ചാൽ അവർക്ക് ഒരു കോടി രൂപ നൽകുമെന്ന പ്രസ്താവനയാണ് കമൽ ഭാർതി നടത്തിയത്.
സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇക്കാര്യം പരാമർശിക്കുന്ന വീഡിയോ വൈറലായതോടെ യു.പിയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഹത്രാസിൽ ഉയർന്ന ജാതിയിലെ 4 പേർ ചേർന്ന് 19 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് കമൽ ഭാർതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് ഇയാൾ നടത്തിയത്. ഇന്ത്യൻ പീനൽ കോഡിലെ 153 A (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുക), 504 (മനഃപൂർവം അപമാനിക്കുക ), എന്നീ വകുപ്പുകൾ പ്രകാരവും ഐ.ടി ആക്ടിനു കീഴിലെ സെക്ഷൻ 67 പ്രകാരവുമാണ് കമൽ ഭാർതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Discussion about this post