ഡൽഹി: കാർഷിക നിയമത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമത്തെ എതിർക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാരാണെന്നും നിയമം നടപ്പിലാക്കുന്നതിൽ നിന്നും സർക്കാർ ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ മനസ്സ് സർക്കാർ നടപ്പിലാക്കിയ ചരിത്രപരമായ നിയമ പരിഷ്കരണത്തിനൊപ്പമാണ്. അവർ അത് ബോദ്ധ്യപ്പെടുത്തിയതാണ്. ആറ് പതിറ്റാണ്ടുകൊണ്ട് ഗ്രാമങ്ങള്‍ക്കും ഗ്രാമീണർക്കുമായി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് ചെയ്യാൻ തങ്ങൾക്ക് സാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കർഷകരെയും ഗ്രാമീണരെയും പാവപ്പെട്ടവരെയും സ്വയം പര്യാപ്തരാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ദല്ലാളുമാരും ഇടനിലക്കാരുമില്ലാതെ കർഷകർക്ക് നേരിട്ട് വരുമാനം ലഭ്യമാക്കുക എന്നതാണ് തന്റെ സർക്കാരിന്റെ നയം. ഇത് സ്വാഭാവികമായും കർഷകരെ ഊറ്റി വളർന്ന ദല്ലാളുമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട് അവരും അവരുടെ അനുയായികളും ഇതിനെ എതിർക്കും. അത്തരം എതിർപ്പുകളെ സർക്കാർ വകവെക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തിന് പാവങ്ങളെക്കുറിച്ചോ ഗ്രാമീണരെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ചിന്തയില്ല. നല്ല കാര്യങ്ങളെയെല്ലാം അവർ കണ്ണടച്ച് എതിർക്കുകയാണ്. രാജ്യത്തിന്റെ വികസന ജൈത്രയാത്രയെ തടയാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷം മറക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. സ്വമിത്വ കാര്‍ഡുകളുടെ ഓൺലൈൻ വിതരണോത്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post