ഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന ഗ്വാളിയര്‍ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണയില്‍ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
1957-ല്‍ കോണ്‍ഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച് എം.പിയായി. എന്നാല്‍ 10 വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശയായി വിജയരാജെ രാജിവച്ചു.
തുടർന്ന് ഗ്വാളിയറില്‍ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു. 1971-ല്‍ ഗ്വാളിയര്‍ മേഖലയെ മുഴുവന്‍ കാവി പുതപ്പിക്കാന്‍ വിജയരാജെയ്ക്ക് കഴിഞ്ഞു. 2001-ല്‍ ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.
Discussion about this post