ദിബ്രുഗഡ് : ആസാമി പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയാക്കപ്പെടുന്നുവെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ. പേരു മറച്ചു വെച്ച് ആൾമാറാട്ടം നടത്തി ആസാമി പെൺകുട്ടികളെ ലൗ ജിഹാദിന് ഇരയാക്കാനുള്ള വിപുലമായ പദ്ധതികൾ സംസ്ഥാനമൊട്ടാകെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിബ്രുഗഡ് മഹിളാമോർച്ചയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മുടെ സംസ്കാരം ഗുരുതരമായ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. വ്യാജ പേരുകളിൽ ആസാമി പെൺകുട്ടികൾ കബളിപ്പിക്കപ്പെടുന്നു. യഥാർത്ഥ പേരു വിവരങ്ങൾ മറച്ചു വെച്ച് അവർ ലൗ ജിഹാദിന് ഇരയാക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യത്തിൽ സുപ്രധാനമായൊരു പങ്കുവഹിക്കുന്നു. ആസാം ബിജെപി തീർച്ചയായും ഇതിനെതിരേ വ്യാപകമായ ക്യാംപെയിൻ സംഘടിപ്പിക്കും. ആസാമിലെ മണ്ണിൽ നടക്കുന്ന ലൗജിഹാദ് യാതൊരു കാരണവശാലും അനുവദിച്ചു കൊടുക്കാനാവില്ല. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ, അടുത്ത നീക്കം അതാവും. മതം മറച്ചുവച്ചു കൊണ്ട് ആസാമി പെൺകുട്ടികളെ ചതിയിൽ വീഴ്ത്തുന്നവർ കഠിനമായ ശിക്ഷയനുഭവിക്കുക തന്നെ ചെയ്യും” എന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
എ.ഐ.യു.ഡി.എഫ് മേധാവിയും പാർലമെന്റ് അംഗവുമായ ബദറുദ്ദീൻ അജ്മലിനെ ഉദ്ധരിച്ച്, ‘ അജ്മലിന്റെ സംസ്കാരത്തിന്റെ’ ഇരകളാവുകയാണ് ആസാമി പെൺകുട്ടികളെന്ന് ശർമ വ്യക്തമാക്കി. തീവ്ര ഇസ്ലാമികവാദികളാണ് ഇതിനു പുറകിലെന്നും, ബദറുദ്ദീൻ അജ്മലിനെ പോലുള്ളവരാണ് ഇവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ശർമ തുറന്നടിച്ചു.
Discussion about this post