കോട്ടയം: ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു. ഇടത് പക്ഷത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ജോസ് കെ മാണി രാജി വെക്കാൻ തയ്യാറായത്. യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷം തിരിച്ചെടുക്കാൻ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസ് കെ മാണി അറിയിച്ചു. പി ജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
എൽഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം അംഗീകരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ജോസ് കെ മാണി ചോദിച്ച പന്ത്രണ്ട് നിയമസഭാ സീറ്റിൽ ആറെണ്ണം എൽ ഡി എഫ് ഉറപ്പ് നൽകിയതായാണ് സൂചന.
അതേസമയം പാലാ സീറ്റിന്മേലുള്ള തർക്കം ഇടത് പക്ഷത്തിന് പുതിയ തലവേദനയാകും. പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ നിലപാട് കടുപ്പിച്ചത് ജോസ് കെ മാണിക്ക് തിരിച്ചടിയാണ്. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post