നാസിക് : മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച പ്രതിയുടെ വയറ്റിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സെല്ലിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയുടെ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് വയറ്റിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. ജയിൽ ജീവനക്കാരുടെ പീഡനം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരണത്തിന് കാര്യം ജയിലധികൃതരുടെ കൊടിയ പീഡനമാണെന്നു കാണിച്ച് മറ്റുള്ള അഞ്ച് തടവുകാരും, ഈയിടെ പുറത്തിറങ്ങിയ മറ്റൊരു ജയിൽ പുള്ളിയും ചേർന്ന് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്താൽ, അത് അധികൃതർ നീക്കം ചെയ്യുമെന്ന് ഭയത്താലാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് പരാതിയിൽ അവർ വ്യക്തമാക്കുന്നു. സംഭവത്തിൽ, നാസിക് പോലീസ് അന്വേഷണമാരംഭിച്ചു.
ഇതിനിടെ, ആത്മഹത്യ ചെയ്ത പ്രതി നിരക്ഷരനാണെന്നുള്ള വാദവുമായി ജയിൽ അധികൃതർ രംഗത്തെത്തി. പ്രതിക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറയപ്പെടുന്ന സാഹചര്യത്തിൽ, ആത്മഹത്യക്കുറിപ്പിന് പിന്നിലാരാണെന്നുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
Discussion about this post