ഗുവാഹട്ടി : സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന മദ്രസകളെല്ലാം ഹൈസ്‌കൂളുകളാക്കി മാറ്റാനൊരുങ്ങി അസം. നേരത്തെ സർക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങുന്ന കാര്യം അസമിന്റെ വിദ്യാഭ്യാസ-ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് മദ്രസകളെല്ലാം ഹൈസ്‌കൂളുകളാക്കി മാറ്റാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന കാര്യം സർക്കാർ വ്യക്തമാക്കിയത്. അസമിന്റെ വിദ്യാഭ്യാസ-ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, സ്വകാര്യ മദ്രസകൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാവുകയില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നവംബറോടെ പുറത്തിറക്കുമെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
സെക്കൻഡറി എഡ്യൂക്കേഷൻ ബോർഡ് ഓഫ് അസമിനു കീഴിൽ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് അസം സർക്കാരിന്റെ ഈ പുതിയ നടപടി. നിലവിൽ, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 614 സർക്കാർ, എയ്ഡഡ് മദ്രസകളാണ് അസമിലുള്ളത്. മദ്രസകളുടെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം ചെലവഴിച്ചിരുന്നത് 3-4 കോടി രൂപയാണ്.
Discussion about this post