ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ ഉന്നത തല യോഗം പൂർത്തിയായി. ഭരണപരിഷ്‌കാരങ്ങൾക്കും ‘ആത്മനിർഭർ’ ദൗത്യത്തിനും വേഗത കൂട്ടാൻ പ്രധാനമന്ത്രി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർക്ക് നിർദേശം നൽകി. ചൊവ്വാഴ്ച വൈകുന്നേരം 4:30-ന് ആയിരുന്നു പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നത്. യോഗത്തിൽ പങ്കെടുത്ത ഓരോ മന്ത്രാലയ സെക്രട്ടറിമാർക്കും തങ്ങളുടെ വകുപ്പുകളിൽ വരുത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചും ബിസിനസ്സ് എളുപ്പമാക്കുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരിക്കാൻ കൃത്യം മൂന്ന് മിനിറ്റ് വീതമുള്ള പ്രസന്റേഷൻ സമയമാണ് അനുവദിച്ചിരുന്നത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സീഷെൽസ് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി ഇത്തരമൊരു യോഗം വിളിച്ചുചേർത്തത് വലിയ നയതന്ത്ര-ഭരണപ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വീക്ഷിക്കുന്നത്. രണ്ട് മാസത്തിനിടയിൽ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വലിയ സ്ഥാപനപരമായ കൂടിക്കാഴ്ചയാണിത്. ഭരണപരമായ ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കുന്നതിനുള്ള ഡി-റെഗുലേഷൻ പ്രക്രിയയുടെ വിലയിരുത്തലായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിലുള്ള സങ്കീർണ്ണമായ ലൈസൻസുകൾ, അനുമതികൾ, സർട്ടിഫിക്കേഷനുകൾ എന്നിവ ലഘൂകരിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ സുതാര്യമായി എത്തിക്കുന്നതിനുള്ള പുതിയ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന മുൻഗണനകളാണ് യോഗം ചർച്ച ചെയ്തത്. തദ്ദേശീയ ഉത്പാദനം വർദ്ധിപ്പിക്കുക, പ്രതിരോധം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുക, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ മന്ത്രാലയങ്ങളുടെ പ്രധാന മുൻഗണനയായിരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഭരണസംവിധാനങ്ങളിൽ നിർമ്മിത ബുദ്ധിയും (AI) മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യകളും എങ്ങനെ ഫലപ്രദമായി സംയോജിപ്പിക്കാമെന്ന് യോഗം ചർച്ച ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഫയലുകൾ വെറുമൊരു കടലാസല്ലെന്നും അതിന് പിന്നിൽ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളും ജീവിതവുമുണ്ടെന്നും ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, ഫയൽ നീക്കങ്ങളിലെ താമസം പൂർണ്ണമായും ഒഴിവാക്കാനും ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് 21-ന് നടന്ന സംയുക്ത യോഗത്തിൽ മോശം പ്രകടനം കാഴ്ചവെച്ച ചില മന്ത്രാലയങ്ങളോട് തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അവ നടപ്പിലാക്കിയോ എന്ന് ഈ യോഗത്തിൽ പ്രത്യേകം പരിശോധിച്ചു. മുൻ കാബിനറ്റ് സെക്രട്ടറിയും നിതി ആയോഗ് അംഗവുമായ രാജീവ് ഗൌബയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികളും യോഗത്തിൽ ചർച്ചയായി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരായ പി.കെ. മിശ്ര, ശക്തികാന്ത ദാസ്, കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.









