ടോക്യോ : ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി നാളെ ഇന്ത്യയിലെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായാണ് ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നത്. ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തകായിച്ചിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മൂന്ന് ദിവസത്തെ സന്ദർശനം. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കും.
ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന സൈനിക-സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജപ്പാൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന് അതീവ നയതന്ത്ര പ്രാധാന്യമുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ ‘സുരക്ഷിതവും തുറന്നതുമായ’ അന്തരീക്ഷം ഉറപ്പാക്കാൻ സംയുക്ത സുരക്ഷാ പ്രഖ്യാപനത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. സംയുക്ത സൈനികാഭ്യാസങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും. ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി അസം സന്ദർശിക്കും. ടാറ്റ ഗ്രൂപ്പ് അസമിൽ നിർമ്മിക്കുന്ന വൻകിട സെമികണ്ടക്ടർ പ്ലാന്റിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ടൊയോട്ട, സുസുക്കി, ഇറ്റോച്ചു തുടങ്ങി അൻപതിലധികം പ്രമുഖ ജാപ്പനീസ് കമ്പനികളുടെ പ്രതിനിധികളും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
കൂടാതെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഹ്യൂമൻ റിസോഴ്സ് എക്സ്ചേഞ്ചിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷത്തിലധികം പ്രൊഫഷണലുകളെയും ഉദ്യോഗസ്ഥരെയും പരസ്പരം കൈമാറുന്നതിനുള്ള വിപുലമായ കർമ്മപദ്ധതിക്ക് ഇരുരാജ്യങ്ങളും അന്തിമ രൂപം നൽകും. ഇതിൽ ഇന്ത്യയിൽ നിന്നുള്ള 50,000 വൈദഗ്ധ്യമുള്ള യുവപ്രതിഭകൾക്ക് ജപ്പാനിൽ ജോലി ചെയ്യുന്നതിനുള്ള അവസരമൊരുങ്ങും. ഇതോടൊപ്പം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉൾപ്പെടെയുള്ള ജാപ്പനീസ് സഹായത്തോടെയുള്ള അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ പുരോഗതിയും ഇരു പ്രധാനമന്ത്രിമാരും ചേർന്ന് വിലയിരുത്തും.








