ഭീകരവാദികൾക്ക് നിരന്തരം താവളമൊരുക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന പാകിസ്താനെ ആഗോളതലത്തിൽ വീണ്ടും പൂട്ടാൻ കടുത്ത നീക്കവുമായി ഇന്ത്യ. അന്താരാഷ്ട്ര തലത്തിൽ കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായങ്ങളും നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിർണ്ണായക യോഗത്തിൽ പാകിസ്ഥാനെ വീണ്ടും ‘ഗ്രേ ലിസ്റ്റിൽ’ (Grey List) ഉൾപ്പെടുത്താൻ ഇന്ത്യ ശക്തമായി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. പാക് മണ്ണിൽ ഭീകര സംഘടനകൾ ഇപ്പഴും സജീവമാണെന്നും അവർക്ക് പാക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയുണ്ടെന്നും വ്യക്തമാക്കുന്ന കൃത്യമായ വീഡിയോ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ആഗോള വാച്ച്ഡോഗിന് മുന്നിൽ ഇന്ത്യ ഹാജരാക്കും.
2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പാകിസ്താൻ സൈന്യത്തിലെയും ചാരസംഘടനയായ ഐഎസ്‌ഐയിലെയും (ISI) ഉന്നത ഉദ്യോഗസ്ഥർ ഔദ്യോഗികമായി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളടക്കമുള്ള നിർണ്ണായക തെളിവുകളാണ് എഫ്എടിഎഫ് പ്ലീനറി യോഗത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ പ്രധാനമായും ഉയർത്തിക്കാട്ടുക. സാംസ്കാരിക മന്ത്രാലയം സെക്രട്ടറിയും മുൻപ് ഇന്ത്യയുടെ എഫ്എടിഎഫ് പ്രതിനിധിയുമായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിവേക് അഗർവാൾ എഫ്എടിഎഫിന്റെ പുതിയ വൈസ് പ്രസിഡന്റായി ചുമതലയേൽക്കാനിരിക്കെ, പാകിസ്ഥാനെ ആഗോള സാമ്പത്തിക പ്രതിരോധത്തിലാക്കാൻ ഇന്ത്യ നടത്തുന്ന ഈ നീക്കം ഏറെ ശ്രദ്ധേയമാണ്.
നേരത്തെ കടുത്ത നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കുമാടുവിൽ 34 ഇന കർമ്മപദ്ധതികൾ നടപ്പാക്കുമെന്ന ഉറപ്പിന്മേൽ 2022 ഒക്ടോബറിലാണ് പാകിസ്ഥാനെ എഫ്എടിഎഫ് ‘ഗ്രേ ലിസ്റ്റിൽ’ നിന്നും ഒഴിവാക്കിയത്. എന്നാൽ ഈ ഉറപ്പുകളെല്ലാം ലംഘിച്ച് പാക് മണ്ണിൽ ഭീകരവാദത്തിനുള്ള ഫണ്ടിങ് ഇപ്പോഴും തുടരുകയാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. നിലവിൽ അമേരിക്ക-ഇറാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച് തങ്ങൾ സമാധാനകാംക്ഷികളാണെന്ന് വരുത്തിതീർക്കാൻ പാകിസ്ഥാൻ ആഗോളതലത്തിൽ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ ഈ പുതിയ നീക്കം. എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെട്ടാൽ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോകരാജ്യങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങളും വായ്പകളും ലഭിക്കാൻ പാകിസ്താൻ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.








