ഇന്ത്യ സിന്ധുനദി ജലക്കരാർ (Indus Waters Treaty) മരവിപ്പിച്ചതിനെതിരെ രാജ്യാന്തര തലത്തിൽ പുതിയ നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ട് പാകിസ്താൻ. കരാർ പുനഃസ്ഥാപിക്കാൻ ആഗോള പിന്തുണ തേടുന്നതിനായി പാകിസ്താൻ ചൊവ്വാഴ്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതായാണ് വിവരം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ ആസിം മുനീറും ഉൾപ്പെടെയുള്ള ഉന്നത സൈനിക-സിവിൽ നേതൃത്വവും അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിലൂടെ തങ്ങളുടെ പുതിയ ‘ഗ്ലോബൽ വാട്ടർ ഡിപ്ലോമസി സ്ട്രാറ്റജി’ (Global Water Diplomacy Strategy) പുറത്തിറക്കാനാണ് ഇസ്ലാമാബാദ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജലനയങ്ങൾക്കെതിരെ ആഗോള വേദികളിൽ കടുത്ത നിലപാട് സ്വീകരിക്കാനും നിയമപരവും നയതന്ത്രപരവുമായ പ്രതിരോധം തീർക്കാനുമാണ് പാകിസ്താൻ്റെ നീക്കം.
കഴിഞ്ഞ വർഷം ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് കടന്നതും ദശാബ്ദങ്ങൾ പഴക്കമുള്ള സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതും. ഇതിനുപിന്നാലെ ഇന്ത്യ തങ്ങൾക്കെതിരെ ‘ജല ഭീകരവാദം’ (Water Terrorism) നടത്തുകയാണെന്ന് അന്താരാഷ്ട്ര തലത്തിൽ വരുത്തിതീർക്കാനാണ് പാകിസ്താൻ ഇപ്പോൾ ശ്രമിക്കുന്നത്. രാജ്യത്തെ പകുതിയോളം തൊഴിലാളികൾ ആശ്രയിക്കുന്ന കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും സിന്ധുനദിയിലെ ജലലഭ്യത അനിവാര്യമാണെന്നും ഉഭയകക്ഷി ചർച്ചകൾ തടസ്സപ്പെട്ടാലും ജലപ്രവാഹം തടയാൻ ഇന്ത്യക്ക് അവകാശമില്ലെന്നുമാണ് പാകിസ്ഥാന്റെ വാദം. പെർമനന്റ് സിന്ധു കമ്മീഷൻ ഉൾപ്പെടെയുള്ള ഉഭയകക്ഷി സംവിധാനങ്ങൾ ഇപ്പോൾ നിശ്ചലമായതോടെയാണ് ഈ തർക്കം അന്താരാഷ്ട്രവൽക്കരിക്കാൻ പാകിസ്ഥാൻ നിർബന്ധിതരായത്.
ഭരണകൂടവും സൈന്യവും സംയുക്തമായി ഈ വിഷയത്തിൽ ഒന്നിച്ച് നിൽക്കുന്നത് വഴി രാജ്യ സുരക്ഷയ്ക്ക് ഇത് എത്രത്തോളം പ്രധാനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഷെഹ്ബാസ് ഷെരീഫും ആസിം മുനീറും ശ്രമിക്കുന്നത്. ഒപ്പം, രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ഡാമുകളുടെ അഭാവം, ജല മാനേജ്‌മെന്റിലെ ദീർഘകാലത്തെ പരാജയങ്ങൾ എന്നിവയിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാനും പാകിസ്താൻ ഈ ഇന്ത്യ വിരുദ്ധ കാർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താൻ വിശ്വസനീയവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ന്യൂഡൽഹി.









