ശരത്കാലത്തിന്റെ വരവറിയിച്ച് തെക്കൻ തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂരിൽ ഒരു സന്ധ്യ മയങ്ങുകയായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറം, കൃത്യമായി പറഞ്ഞാൽ 1923-ൽ, ഒരു ചെറിയ വീടിന്റെ ഉമ്മറത്ത് നിന്ന് കേട്ട ആ ശബ്ദമാണ് പിന്നീട് ദക്ഷിണേന്ത്യയുടെ വസ്ത്രവ്യാപാര ചരിത്രം മാറ്റിയെഴുതിയത്. ‘ഖട്… ഖട്… ഖട്…’ അത് കെ. വി. പോത്തി മൂപ്പനാരുടെ കൈത്തറിയിൽ നിന്ന് ഉയർന്ന താളമായിരുന്നു. വിയർപ്പുതുള്ളികൾ നെറ്റിയിൽ പടരുമ്പോഴും, തന്റെ വിരലുകൾക്കിടയിലൂടെ കടന്നുപോകുന്ന നൂലുകളിലേക്ക് അദ്ദേഹം ഒരു സ്വപ്നം നെയ്യുകയായിരുന്നു. പഴയ രാജകുടുംബങ്ങൾക്ക് വരെ പട്ടുസാരികൾ നെയ്തുനൽകിയ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയായിരുന്നു അദ്ദേഹം. പരമ്പരാഗതമായ ആ കഴിവ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. കയ്യിൽ കോടികളുടെ നിക്ഷേപമോ, കടമുറിയോ പോലുമില്ലായിരുന്നു. ഒരേയൊരു കൈത്തറിയും, അതിൽ നെയ്തെടുത്ത കോട്ടൺ സാരികളും ധോതികളും ടവലുകളും, പിന്നെ നെഞ്ചുറപ്പുള്ള ഒരു വിശ്വാസവും മാത്രം.
തുടക്കം കടുത്ത പ്രതിസന്ധികളുടേതായിരുന്നു. നെയ്തെടുത്ത തുണികൾ ചുമലിലേറ്റി മൈലുകളോളം നടന്ന് തെരുവുതെരുവായി നടന്ന് വിൽക്കേണ്ടി വന്നു പോത്തി മൂപ്പനാർക്ക്. ഇടനിലക്കാർ തുച്ഛമായ പൈസയ്ക്ക് തുണിത്തരങ്ങൾ വാങ്ങി വലിയ ലാഭത്തിന് മറിച്ചുവിറ്റിരുന്ന ഒരു കാലമായിരുന്നു അത്. ആ ചൂഷണത്തെ മറികടക്കാൻ അദ്ദേഹം ഒരു വഴി കണ്ടെത്തി— ‘Weave, Sell, Build Trust’. നെയ്യുക, ഉപഭോക്താവിന് നേരിട്ട് വിൽക്കുക, അവരുടെ വിശ്വാസം നേടുക. വസ്ത്രത്തിന്റെ നൂലിഴകളുടെ ഗുണനിലവാരത്തിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. ലാഭം കുറവാണെങ്കിലും ജനങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. അങ്ങനെ വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം 1935-ൽ ശ്രീവില്ലിപുത്തൂരിൽ അവർ ആദ്യത്തെ ഒരു ചെറിയ റീട്ടെയ്ൽ ഷോപ്പ് തുറന്നു.
തലമുറകൾ മാറിയപ്പോൾ ബിസിനസ്സിന്റെ വേഗതയും മാറി. 1977-ൽ പോത്തി മൂപ്പനാരുടെ മകൻ കെ. വി. പി. സദയാണ്ടി മൂപ്പനാർ ബിസിനസ്സിലേക്ക് കടന്നുവന്നതോടെയാണ് ഒരു വിപ്ലവം ആരംഭിക്കുന്നത്. അച്ഛൻ ഉണ്ടാക്കിയെടുത്ത ആ വലിയ വിശ്വാസത്തിന് അദ്ദേഹം ആധുനികമായ ഒരു പേരിട്ടു— ‘POTHYS’. 1986-ൽ തിരുനെൽവേലിയിലേക്ക് അവർ രണ്ടാമത്തെ ഷോറൂം തുറന്നു. പക്ഷേ, വളർച്ചയുടെ പാത അത്ര എളുപ്പമായിരുന്നില്ല. പ്രാദേശിക വിപണിയിലെ വമ്പൻമാരുമായി മുട്ടിനിൽക്കാൻ പോത്തീസിന് വലിയ സ്ട്രഗിൾ നേരിടേണ്ടി വന്നു. തങ്ങളുടെ തനത് ശൈലി നിലനിർത്തിക്കൊണ്ട് എങ്ങനെ വലിയൊരു റീട്ടെയ്ൽ ബ്രാൻഡായി മാറ്റാം എന്നതായിരുന്നു അവരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
കഥയിലെ ഏറ്റവും വലിയ ‘മാസ് ട്വിസ്റ്റ്’ സംഭവിക്കുന്നത് 1999-ലാണ്. തമിഴ്‌നാടിന്റെ ബിസിനസ്സ് തലസ്ഥാനമായ ചെന്നൈയിലെ, ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വസ്ത്രവിപണിയായ ടി. നഗറിലേക്ക് (T. Nagar) പോത്തീസ് ചുവടുവെക്കാൻ തീരുമാനിച്ചു. അന്നത് ഒരു വലിയ ചൂതാട്ടമായിരുന്നു. കാരണം, നള്ളി (Nalli), കുമരൻ സിൽക്സ് (Kumaran Silks), ആർ.എം.കെ.വി (RMKV) തുടങ്ങിയ വമ്പൻ സ്രാവുകൾ പതിറ്റാണ്ടുകളായി ഭരിക്കുന്ന സാമ്രാജ്യമായിരുന്നു ചെന്നൈ. ഒരു പുതിയ ബ്രാൻഡിനെ ചെന്നൈ നഗരം അത്ര പെട്ടെന്ന് സ്വീകരിക്കില്ലെന്ന് പലരും വിധിയെഴുതി. തുടക്കത്തിൽ ചെന്നൈയിലെ വിപണി പിടിക്കാൻ പോത്തീസ് കഠിനമായി പരിശ്രമിച്ചു. ആളുകളെ ആകർഷിക്കാൻ അവർ കൊണ്ടുവന്നതാണ് ‘പോത്തീസ് പാലസ്’ (Pothys’ Palace) എന്ന ആശയം.
അതുവരെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് തുണി വാങ്ങുക എന്നത് വലിയൊരു തലവേദനയായിരുന്നു. അച്ഛന് ഷർട്ട് വാങ്ങാൻ ഒരു കട, അമ്മയ്ക്ക് സാരി വാങ്ങാൻ മറ്റൊരു കട, കുട്ടികൾക്ക് വസ്ത്രം എടുക്കാൻ വേറൊരു കട എന്നിങ്ങനെ നടന്ന് അവർ തളരുമായിരുന്നു. പോത്തീസ് ഈ ശീലത്തെ ഒറ്റയടിക്ക് മാറ്റിമറിച്ചു. ഒരൊറ്റ കെട്ടിടത്തിനുള്ളിൽ കല്യാണപ്പട്ട് മുതൽ കുട്ടികളുടെ വസ്ത്രങ്ങൾ വരെ, ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഒരുക്കുന്ന ‘ടെക്സ്റ്റൈൽ സൂപ്പർമാർക്കറ്റ്’ (Textile Supermarket Concept) അവർ അവതരിപ്പിച്ചു. അതോടൊപ്പം സമൃദ്ധിക പട്ട്, പരമ്പരാഗത പട്ട്, വസുന്ധര പട്ട് എന്നിങ്ങനെ സ്വന്തം സിൽക്ക് ബ്രാൻഡുകൾ കൂടി വിപണിയിലിറക്കിയതോടെ ചെന്നൈ നഗരം പോത്തീസിന്റെ മുന്നിൽ കീഴടങ്ങി.
പിന്നീട് പോത്തീസ് നേരിട്ടത് ആധുനിക യുഗത്തിലെ വെല്ലുവിളികളായിരുന്നു. ഒരു വശത്ത് ചെന്നൈ സിൽക്സും ശരവണ സ്റ്റോഴ്സും പോലുള്ള പ്രാദേശിക എതിരാളികൾ മത്സരം കടുപ്പിച്ചു. മറ്റൊരു വശത്ത് 2010-കൾക്ക് ശേഷം ആമസോൺ, ഫ്ലിപ്കാർട്ട്, മൈന്ത്ര, അജിയോ തുടങ്ങിയ ഇ-കോമേഴ്സ് ഭീമന്മാർ ഓൺലൈൻ ഷോപ്പിംഗിലൂടെ പരമ്പരാഗത റീട്ടെയ്ൽ വിപണിയെ വിഴുങ്ങാൻ തുടങ്ങി. യുവതലമുറയുടെ ഫാഷൻ അഭിരുചികൾ ദിവസേന മാറിക്കൊണ്ടിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ പോത്തീസ് തങ്ങളുടെ ബിസിനസ്സ് മോഡൽ പുതുക്കിപ്പണിതു. വസ്ത്രങ്ങൾ വാങ്ങുന്നത് വെറുമൊരു ആവശ്യമായി കാണാതെ, അതൊരു ‘ഷോപ്പിംഗ് അനുഭവം’ (Customer Experience) ആക്കി അവർ മാറ്റി. വമ്പൻ എയർകണ്ടീഷൻഡ് ഷോറൂമുകൾ, കാർ പാർക്കിംഗ് സൗകര്യങ്ങൾ, ഫുഡ് കോർട്ടുകൾ, ഉത്സവകാലങ്ങളിലെ വശ്യമായ അലങ്കാരങ്ങൾ എന്നിവയിലൂടെ അവർ ആളുകളെ ഷോറൂമുകളിലേക്ക് ആകർഷിച്ചു.
സിനിമ താരങ്ങളെ അണിനിരത്തിയുള്ള വമ്പൻ പരസ്യങ്ങളും, ഓണവും ദീപാവലിയും വിഷുവും ലക്ഷ്യമിട്ടുള്ള ഫെസ്റ്റിവൽ മാർക്കറ്റിംഗും കൂടിയായപ്പോൾ പോത്തീസ് ദക്ഷിണ ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറി. വസ്ത്രങ്ങൾക്ക് പുറമെ ‘പോത്തീസ് സ്വർണ്ണ മഹൽ’ എന്ന പേരിൽ ആഭരണ വിപണിയിലേക്കും അവർ ചുവടുവെച്ചു. ഒടുവിൽ 2002-ൽ ചെന്നൈയിലെ ഏറ്റവും പ്രിയപ്പെട്ട സാരി ഷോറൂമായി നീൽസൺ സർവേ അവരെ തിരഞ്ഞെടുത്തു. തൊട്ടടുത്ത വർഷം തമിഴ്‌നാട്ടിൽ ISO 9001 സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ ടെക്സ്റ്റൈൽ റീട്ടെയ്ൽ ഷോറൂമുകളിൽ ഒന്നായി അവർ മാറി. ഹുറൂൺ റിപോർട്ട് പ്രകാരം ഈ കുടുംബത്തിലെ സദയാണ്ടി മൂപ്പനാർ ഇന്ത്യയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ ഇടംപിടിക്കുന്ന അവസ്ഥയിലേക്ക് വളർച്ചയെത്തി.
ഇന്ന് പോത്തി രമേശും കുടുംബത്തിലെ അടുത്ത തലമുറയും ഈ ബിസിനസ്സ് നയിക്കുമ്പോൾ, തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 20-ലധികം വമ്പൻ ഷോറൂമുകളോടെ വാർഷിക വരുമാനം 4,900 കോടി രൂപയിൽ എത്തിനിൽക്കുന്നു. ഒരു നൂറ്റാണ്ട് മുൻപ് ശ്രീവില്ലിപുത്തൂരിലെ ഒരു ചെറിയ കൈത്തറിയിൽ നിന്ന് നൂലുകൾ കോർത്തുതുടങ്ങിയ ആ യാത്ര ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര സാമ്രാജ്യമായി തലയുയർത്തി നിൽക്കുന്നു.












