ഡൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ലാഹോർ സാഹിത്യ മേളയിൽ അപകീർത്തികരമായ പരാമർശങ്ങളുമായി തിരുവനന്തപുരത്തെ കോൺഗ്രസ് എം പി ശശി തരൂർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശനം മുതൽ തബ്ലീഗ് ജമാ അത്ത് മതസമ്മേളനം വരെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് തരൂർ ഇന്ത്യയെ പരിഹസിച്ചത്.
രോഗബാധയെക്കുറിച്ച് വയനാട് എം പി രാഹുൽ ഗാന്ധി മോദി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ സർക്കാർ അത് അവഗണിച്ചുവെന്നും തരൂർ ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യാ ഗവണ്മെന്റ് നന്നായി പ്രവർത്തിക്കുന്നില്ല. ജനങ്ങൾ അത് മനസ്സിലാക്കുന്നു. വിഷയം ഇനിയും ഗുരുതരമായി പരിഗണിച്ചില്ലെങ്കിൽ ഇന്ത്യ സാമ്പത്തികമായി ദുരന്തത്തിലേക്ക് പോകുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയതായും ശശി തരൂർ പറയുന്നു.
എന്നാൽ ശശി തരൂരിന്റെ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. ശശി തരൂരിന്റെ പാക് സാഹിത്യ വേദിയിലെ പ്രയോഗങ്ങൾ കോൺഗ്രസ്സിന്റെ പാകിസ്ഥാൻ പ്രേമം വെളിപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയെ അഭിനവ നോസ്ട്രഡാമസ് ആയി അവതരിപ്പിച്ച് സ്വയം ബുദ്ധിജീവി പട്ടം എടുത്ത് അലങ്കരിക്കുന്നത് വിഡ്ഡിത്തവും ബാലിശവുമാണെന്ന് ബിജെപി പരിഹസിച്ചു.
മോദി വിരോധം മൂലം കോൺഗ്രസ്സിന് സ്ഥലകാല ബോധം നഷ്ടമായിരിക്കുന്നതായി ബിജെപി കുറ്റപ്പെടുത്തി. പാകിസ്ഥാന് അനുകൂലമായി ദേശീയ പാർട്ടി നിലകൊള്ളുന്നത് ഖേദകരമാണെന്ന് മേഘാലയ മുൻ ഗവർണ്ണർ തഥാഗത റോയ് അഭിപ്രായപ്പെട്ടു.
Discussion about this post