ഡൽഹി: ശശി തരൂരിന്റെ ലാഹോർ സാഹിത്യമേളയിലെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. കോൺഗ്രസ്സ് നേതാക്കൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപമാനിക്കുന്നത് തുടരുകയാണെന്നും പാക് വേദിയിലെ അത്തരം പരാമർശങ്ങൾ കോൺഗ്രസിന്റെ ജീർണ്ണതയാണ് വെളിവാക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും പ്രസ്താവന കേട്ടാൽ പാകിസ്ഥാൻ പോലും നാണിച്ച് പോകും. രാഹുലിന് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വല്ല പദ്ധതിയുമുണ്ടോ എന്നും സംബിത് പത്ര ചോദിച്ചു. രാഹുൽ ഗാന്ധിക്ക് ചേർന്ന പേര് രാഹുൽ ലാഹോറി എന്നാണെന്നും രാഹുലിന്റെ പാകിസ്ഥാനിലെ അരങ്ങേറ്റ റാലിയുടെ ചുമതല ശശി തരൂരിനെ ഏൽപ്പിക്കണമെന്നും സംബിത് പത്ര പറഞ്ഞു.
ജിന്നയെ അനുകൂലിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാകിസ്ഥാൻ അവസരം നൽകാറുണ്ട്. ഇന്ത്യയെ ചൊല്ലി ശശി തരൂർ ലാഹോറിൽ വിലപിച്ചത് തരം താണ് പോയി. കോൺഗ്രസ് പാർട്ടി രാജ്യത്തെ എത്രമേൽ വെറുക്കുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും ഇന്ത്യ പിന്നോക്കം പോയെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഇന്ത്യ പരിഗണിക്കുന്നില്ലെന്നും ലാഹോർ സാഹിത്യമേളയിൽ ശശി തരൂർ ആരോപിച്ചിരുന്നു. ഇത് പാകിസ്ഥാനിൽ പോയി ഇന്ത്യയെ അപമാനിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം നടത്തുന്ന കൊവിഡ് പ്രതിരോധ നടപടികളെ ലോകം അംഗീകരിച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്കും ഏറ്റവും കുറഞ്ഞ മരണ നിരക്കും ഇന്ത്യയിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത പാകിസ്ഥാനിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം എന്താണ്? ഒരു എം പി എന്ന നിലക്കും ഇന്ത്യൻ പൗരൻ എന്ന നിലക്കും രാജ്യം നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം തരൂർ രാജ്യവിരുദ്ധമായി ഉപയോഗിക്കുകയാണെന്നും സംബിത് പത്ര വ്യക്തമാക്കി.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസ്സ് നേതാക്കൾക്ക് ധൈര്യമുണ്ടോയെന്നും ബിജെപി വക്താവ് സംബിത് പത്ര ചോദിച്ചു.
Discussion about this post