കൊച്ചി : രാഷ്ട്രീയ കളിയിൽ താൻ കരുവാക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ. കസ്റ്റംസ് കേസിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. മുൻപിൽ 60 അധികം തവണ താൻ ഹാജരായി, 90 മണിക്കൂർ തന്നെ ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖബാധിതനായി മാനസികമായി തകർന്നു പോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് കോടതി വിധി മറികടക്കാനുള്ള ശ്രമമാണെന്നും ശിവശങ്കർ പറഞ്ഞു.
ഐഎഎസ് ഓഫീസറായ തന്നെ, മറ്റു ലക്ഷ്യങ്ങൾക്കായി എല്ലാ അന്വേഷണ ഏജൻസികളും ഒരു ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുകയാണ്. എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നറിയില്ല. അറസ്റ്റ് ചെയ്താൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ശിവശങ്കർ വ്യക്തമാക്കി. കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലി ചെയ്യുന്നുവെന്ന കാരണത്താൽ, നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെന്നും ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
അതേസമയം, രാഷ്ട്രീയം കളിക്കുന്നത് ശിവശങ്കറാണ് എന്നാണ് കസ്റ്റംസ് നിലപാട്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു അതിനെതിരായാണ് ഇപ്പോൾ ശിവശങ്കറിന്റെ മൊഴി. സമൻസ് സ്വീകരിക്കാനും ഹാജരാകാനും ശിവശങ്കർ വിസമ്മതിക്കുകയാണ് ചെയ്തതെന്ന് കസ്റ്റംസ് പറഞ്ഞു. പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ശിവശങ്കർ വിസമ്മതിക്കുന്നതായും കസ്റ്റംസ് വെളിപ്പെടുത്തി.
Discussion about this post