ബക്സാർ : ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിന്റെ നേതാക്കൾ പാകിസ്ഥാനെ പ്രശംസിക്കുന്ന തിരക്കിലാണെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി രാഹുൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവയ്ക്ക് മറുപടി നൽകുകയായിരുന്നു ജെ.പി നദ്ദ.
“പാകിസ്ഥാനെ പ്രശംസിക്കുന്ന തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ, കാരണം അവരുടെ നേതാക്കൾ ഇന്ത്യയ്ക്ക് ഒരു സംഭാവനയും ചെയ്തിട്ടില്ല. ഇപ്പോൾ അവർ ചെയ്യുന്നത് എന്താണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാകിസ്ഥാനെ കുറിച്ച് സംസാരിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പിന് പാകിസ്ഥാനുമായി എന്തു ബന്ധമാണുള്ളത്? രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാകിസ്ഥാനെ പ്രശംസിക്കുന്നത്” നദ്ദ ആരോപിച്ചു.
ഇന്ത്യയിലെ കോവിഡ് നിയന്ത്രണത്തിൽ ആഗോള സമൂഹം പ്രധാനമന്ത്രിയെ പ്രശംസിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്. പക്ഷേ, കോവിഡ് കൈകാര്യം ചെയ്തതിലെ പാകിസ്ഥാന്റെ വൈഭവത്തെ പറ്റിയാണ് രാഹുൽഗാന്ധി സംസാരിക്കുന്നത്. ഇത് വിഘടനവാദികളുടെ ഭാഷയാണെന്നും ജെ.പി നദ്ദ തുറന്നടിച്ചു.
Discussion about this post