മുംബൈ : ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ഹിന്ദി സിനിമാ മേഖലയിൽ വർഗീയ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. കങ്കണയോടും സഹോദരി രംഗോലിയോടും ഒക്ടോബർ 27 നു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ പീനൽ കോഡിലെ 124A ( രാജ്യദ്രോഹം), 153 A (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുക) ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ മുംബൈ പോലീസ് ചാർജ് ചെയ്തിട്ടുള്ളത്. കങ്കണയ്ക്കും സഹോദരിക്കുമെതിരെ പരാതി നൽകിയത് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ട്ടർ മുനാവ്വറലി എന്നറിയപ്പെടുന്ന സാഹിൽ.എ.സയ്യിദ് ആണ്.
ഹിന്ദി സിനിമാ മേഖല സ്വജനപക്ഷാപാതത്തിന്റെ ഹബ് ആണെന്ന് ട്വീറ്റ് ചെയ്ത് ബോളിവുഡിനെ അപകീർത്തിപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് മുനാവ്വറലിയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബോളിവുഡിലുള്ളവരെല്ലാം മയക്കുമരുന്നിനടിമകളാണെന്ന് കങ്കണ പ്രചരിപ്പിക്കുകയാണെന്നും ഇരുവരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ മതവിദ്വേഷം വളർത്തുന്നതാണെന്നും ഇയാൾ പരാതിയിൽ പറയുന്നു.
കങ്കണയുമായി നേരത്തെ സംഘർഷത്തിലായിരുന്ന ശിവസേനയ്ക്കും മുംബൈ പോലീസിനും വീണു കിട്ടിയിരിക്കുന്ന തുറപ്പു ചീട്ടാണ് ഈ പുതിയ കേസ്.
Discussion about this post