തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും തുറന്നു കാട്ടിയ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പാക്കിയ രീതിയില്‍ വൻ ക്രമക്കേടുകളാണ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം നല്‍കി എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഞ്ചായത്തുകള്‍ ലൈഫ് ഭവന പദ്ധതികള്‍ നിര്‍വ്വഹിച്ചതു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തിൽ കുറ്റപ്പെടുത്തുന്നു. മുന്‍ ഭവന പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീരിച്ച പദ്ധതികള്‍ക്ക് ലൈഫിലും തുക നല്‍കിയെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ചെയ്യാത്ത പദ്ധതികള്‍ക്ക് പണം അനുവദിച്ചതും ഇഎംഎസ്, ഐഎവൈ ഭവന പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചതും വൻ ക്രമക്കേടാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലൈഫ് മിഷന്‍ ഭവന പദ്ധതി നടത്തിപ്പിലെ ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയുട ആനുകൂല്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയെന്ന ആരോപണവും നിലനിൽക്കുകയാണ്. സ്ഥലപരിശോധനയില്‍ നിര്‍ദ്ദിഷ്ട പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും തുക പൂര്‍ണ്ണമായും നല്‍കിയ സംഭവങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആവശ്യമായ പരിശോധന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ മറ്റൊരു ക്രമക്കേട്. നിയമസഭ ലോക്കല്‍ഫണ്ട്‌സ് അക്കൗണ്ട് കമ്മിറ്റിക്ക് നല്‍കിയ 2018-19 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്. ഈ കണ്ടെത്തലുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാന്റിന്റെ പേര് പറഞ്ഞ് നിലവിൽ ധനകാര്യ വകുപ്പ് നിർത്തിവെച്ചിരിക്കുകയാണ്.
Discussion about this post