ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മൂന്ന് പ്രധാന പദ്ധതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ കർഷകർക്കായുള്ള ‘കിസാൻ സൂര്യോദയ യോജന’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.കിസാൻ സൂര്യോദയ പദ്ധതി’ക്ക് കീഴിൽ കർഷകർക്ക് രാവിലെ 5 മുതൽ രാത്രി 9 വരെ വൈദ്യുതി ലഭിക്കും. 2023 ഓടെ ഈ പദ്ധതി പ്രകാരം ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് 3500 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ ബജറ്റിൽ മാറ്റിവെച്ചത്.
ദാഹോദ്, പത്താൻ, മഹിസാഗർ, പഞ്ചമഹൽ, ഛോട്ട ഉഡെപൂർ, ഖേഡ, ടാപ്പി, വൽസാദ്, ആനന്ദ്, ഗിർ-സോംനാഥ് എന്നീ പ്രദേശങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളെ ഘട്ടംഘട്ടമായി 2022-23 ആകുമ്പോഴേക്കും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു.
അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റലിൽ ടെലി കാർഡിയോളജിക്കായുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനും പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു. 470 കോടി രൂപ ചെലവിലാണ് യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി വിപുലീകരണ പ്രവർത്തനം ആരംഭിച്ചത്.
വിപുലീകരണ പദ്ധതി പൂർത്തിയായാൽ ഇവിടെ കിടക്കകളുടെ എണ്ണം 450 ൽ നിന്ന് 1251 ആയി ഉയർത്തും. രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയാക് വിദ്യാഭ്യാസ സ്ഥാപനമായും ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയാക് ഹോസ്പിറ്റലുകളായും ഈ സ്ഥാപനം മാറും. പീഡിയാട്രിക് ഹാർട്ട് ഹോസ്പിറ്റൽ, ടെലി കാർഡിയോളജി എന്നീ രോഗചികിത്സയ്ക്കുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെൻറർ വികസിപ്പിച്ചത്.
ഗിർനാറിലെ റോപ്‌വേയും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഇതോടെ ആഗോള ടൂറിസം ഭൂപടത്തിൽ ഗുജറാത്തിൻറെ സ്ഥാനം വീണ്ടും ഉയരും. തുടക്കത്തിൽ എട്ട് പേരെ വഹിക്കാൻ ശേഷിയുള്ള 25 മുതൽ 30 വരെ ക്യാബിനുകൾ റോപ് വെയിൽ ഉണ്ടായിരിക്കും. 7.5 മിനിറ്റിനുള്ളിൽ 2.3 കിലോമീറ്റർ ആണ് റോപ് വെയുടെ വേഗത. ഗിർണാർ പർവ്വതത്തിന് ചുറ്റുമുള്ള പ്രകൃതി സൗന്ദര്യം സഞ്ചാരികൾക്ക് ആസ്വദിക്കാം എന്നതാണ് റോപ് വെയുടെ പ്രധാന്യം
Discussion about this post