ന്യൂഡൽഹി : ചൈന അനധികൃതമായി നേപ്പാളിലെ ചില അതിർത്തി പ്രദേശങ്ങൾ കയ്യേറിയതിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ. ചൈന വളരെ പെട്ടെന്നാണ് നീക്കങ്ങൾ നടത്തുന്നതെന്നും കൂടുതൽ നേപ്പാളി അതിർത്തികൾ കയ്യേറാനുള്ള നടപടികൾ രാജ്യമാരംഭിച്ചു കഴിഞ്ഞെന്നും ഇന്റലിജന്റ്‌സ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
നേപ്പാളിന്റെ ദൊലാഖ, ഗോർഖ, ദർചുല, ഹുംല, സിന്ധുപാൽചൗക്, സങ്കുവ്വസഭ, രസുവാ എന്നീ നേപ്പാളി പ്രദേശങ്ങൾ ഇതിനോടകം തന്നെ ചൈന പിടിച്ചെടുത്തു കഴിഞ്ഞു. നേപ്പാളിന്റെ ദൊലാഖയിലുള്ള അന്താരാഷ്ട്ര അതിർത്തി ചൈന 1500 മീറ്റർ മുന്നോട്ടു നീക്കിയതായി ഇന്റലിജന്റ്‌സ് ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, ദൊലാഖയിലെ കൊർലാങ് ഭാഗത്തുള്ള 57-ാ൦ നമ്പർ ബൗണ്ടറി പില്ലർ ചൈന തള്ളിനീക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. ഇതുപോലെ തന്നെ, നേപ്പാളിന്റെ 35,37, 38, 62 എന്നീ ബൗണ്ടറി പില്ലറുകൾ ചൈന മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പ് നേപ്പാളിലെ ഭരണപാർട്ടിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം രാജ്യം ചൈനയ്ക്കു മുമ്പിൽ അടിയറവു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് നേപ്പാളിലെ പ്രമുഖ കോൺഗ്രസ് നേതാവായ ജീവൻ ബഹദൂർ ഷാഹി രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ചൈന നേപ്പാളിന്റെ കൂടുതൽ പ്രദേശങ്ങൾ കയ്യടക്കാനുള്ള നീക്കങ്ങൾ നടത്തിവരികയാണെന്ന് ഇന്ത്യൻ ഇന്റലിജന്റ്‌സ് ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
Discussion about this post