ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്ക് സാധിച്ചതായി അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള നയരൂപീകരണത്തിന് പ്രാപ്തമാണെന്നും ഇന്ത്യയുടെ വാക്കുകൾക്ക് ലോകം കാതോർക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം മുൻകൂട്ടിക്കണ്ട് ഇന്ത്യ നടത്തിയ തയ്യാറെടുപ്പുകൾ ഫലപ്രദമായിരുന്നുവെന്നും സുസ്ഥിരമായ സമ്പദ്ഘടന എന്ന വലിയ അവസരമാണ് ഇപ്പോൾ ഇന്ത്യക്ക് മുന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുശക്തവും അവസരസമത്വമുള്ളതുമായ രാജ്യമായി ഇന്ത്യ വളരുകയാണ്. സാമ്പത്തിക രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ സമർത്ഥമായി ഉപയുക്തമാക്കുന്ന ഇന്ത്യയെ ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ആഗോള നയരൂപീകരണത്തിലൂടെ ലോകത്തിന്റെ സുരക്ഷിതമായ ഭാവി ശോഭനമാക്കുവാൻ ഇന്ത്യക്ക് സാധിക്കുമെന്നും ഷ്വാബ് വ്യക്തമാക്കി.
രോഗവ്യാപനം രൂക്ഷമാകുന്നതിന് മുൻപ് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗൺ, പട്ടിണി അകറ്റി നിർത്താൻ 800 ദശലഷം പേർക്ക് നൽകിയ സൗജന്യ റേഷൻ, ചെറുകിട വ്യവസായങ്ങൾക്ക് അനുവദിച്ച ഈടില്ലാത്ത വായ്പകൾ എന്നിവ ലോകത്തിന് അനുകരണീയമായെന്നും അദ്ദേഹം വ്യക്തമാക്കി. പല വികസിത രാജ്യങ്ങളും രോഗത്തിന് മുന്നിൽ പകച്ചപ്പോൾ ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് സാധിച്ചതായും ക്ലോസ് ചൂണ്ടിക്കാട്ടി. മഹാമാരിയെ ചില രാജ്യങ്ങൾ നിസ്സാരവത്കരിച്ചതിന്റെ ഫലം ലോകം ഒട്ടാകെ അനുഭവിച്ചെന്നും അദ്ദേഹം വിമർശിച്ചു.
പൊതുമേഖലയിലും സ്വകാര്യ മേഖലയിലും രോഗവ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യ സ്വീകരിച്ച നയങ്ങൾ പഠനവിധേയമാക്കേണ്ടവയാണ്. യൂറോപ്യൻ രാജ്യങ്ങൾക്കും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ആരോഗ്യ പരിപാലന സംവിധാനം തങ്ങളുടെ പക്കലുണ്ടെന്ന് ലോകത്തിന് ബോധ്യമാക്കി കൊടുക്കാൻ ഇന്ത്യക്ക് സാധിച്ചു. കൊവിഡാനന്തര ലോകക്രമം ഇന്ത്യക്ക് മുന്നിൽ അവസരങ്ങളുടെ കലവറയാണ് തുറക്കുന്നതെന്നും ക്ലോസ് ഷ്വാബ് വ്യക്തമാക്കി.
Discussion about this post