കൊച്ചി : നിർണായകമായി യൂണിടാക് നിർമാണക്കമ്പനിയുടമ സന്തോഷ് ഈപ്പന്റെ മൊഴി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ ലഭിച്ചതിനു കമ്മീഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്നാണ് എൻഫോഴ്‌മെന്റിനു സന്തോഷ് മൊഴി നൽകിയിട്ടുള്ളത്.
മൂന്നു ലക്ഷം ഡോളർ കൊച്ചിയിൽ നിന്നും, ഒരു ലക്ഷം ഡോളർ തിരുവനന്തപുരത്തു നിന്നുമാണ് വാങ്ങിയതെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. ബാങ്ക് ജീവനക്കാരാണ് കരിഞ്ചന്തയിൽ നിന്നും ഡോളർ വാങ്ങി നൽകിയതെന്ന് സന്തോഷ് മൊഴി നൽകി. 3.80 കോടി രൂപയുടെ വിദേശ കറൻസി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കും 59 ലക്ഷം സന്ദീപ് നായർക്കുമാണ് നൽകിയിട്ടുള്ളത്. കമ്മീഷൻ പണം നൽകിയതിനു ശേഷം മാത്രമാണ് എം.ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും സെക്രട്ടറിയേറ്റിലെത്തി ശിവശങ്കരനുമായി കൂടിക്കാഴ്ച നടത്തിയെന്നും എൻഫോഴ്സ്മെന്റിനു സന്തോഷ് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, കമ്മീഷൻ നൽകിയതു സംബന്ധിച്ച് സ്വപ്ന സുരേഷും സന്തോഷ് ഈപ്പനും നൽകിയ മൊഴികളിൽ കാതലായ വൈരുധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post