മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണവും അന്തസ്സും ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ വീടുകളിൽ നിന്നും സ്വത്തുക്കളിൽ നിന്നും ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി. പ്രായമേറുന്നത് അവഗണനയ്ക്കും അരക്ഷിതാവസ്ഥയ്ക്കും അപമാനത്തിനും കാരണമാകരുത് എന്നതുകൊണ്ടാണ് 2007-ലെ ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും’ നിയമം നിർമ്മിക്കപ്പെട്ടതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ മൗലികാവകാശം മുൻനിർത്തി വേണം നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടതെന്നും, ഒരു പരിഷ്കൃത സമൂഹത്തിന്റെ യഥാർത്ഥ അളവുകോൽ വയോജനങ്ങൾക്ക് നൽകുന്ന സുരക്ഷയാണെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ലക്‌നൗ വികാസ് നഗർ സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ സ്വന്തം മകനെതിരെ നടത്തിയ ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് രാജ്യത്തെ മുഴുവൻ വയോജനങ്ങൾക്കും ആശ്വാസമാകുന്ന ഈ വിധി വന്നിരിക്കുന്നത്. രവികാന്തിന്റെ 81 വയസ്സുള്ള അമ്മയെ സ്വന്തം വീടായ വികാസ് നഗറിലെ വസതിയിൽ താമസിപ്പിക്കാൻ സമ്മതിക്കാതെ മകനും മരുമകളും ചേർന്ന് വൃദ്ധസദനത്തിലാക്കുകയായിരുന്നു. തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (SDM) സമീപിച്ച രവികാന്ത് മകനെയും ഭാര്യയെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവ് നേടി. എന്നാൽ അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച രവികാന്തിന് അനുകൂലമായി വിധി വരികയും ഹൈക്കോടതി ഉത്തരവ് തള്ളി ട്രൈബ്യൂണലിന്റെ ഒഴിപ്പിക്കൽ അധികാരം സുപ്രീം കോടതി ശരിവെക്കുകയുമായിരുന്നു.
കേരളത്തിൽ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ ഓരോ റവന്യൂ ഡിവിഷൻ തലത്തിലും ‘മെയിന്റനൻസ് ട്രൈബ്യൂണലും’ ജില്ലാതലത്തിൽ ‘അപ്പലറ്റ് ട്രൈബ്യൂണലും’ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കളക്ടറാണ് അപ്പലറ്റ് ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫീസർ. അടിയന്തര സാഹചര്യങ്ങളിൽ സഹായവും സംരക്ഷണവും ആവശ്യമായ വയോജനങ്ങൾക്ക് പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെയോ നേരിട്ട് സമീപിക്കാവുന്നതാണ്. കൂടാതെ കേന്ദ്ര സർക്കാരിന്റെ സൌജന്യ വയോജന സഹായ നമ്പറായ ‘എൽഡർ ലൈൻ’ (Elderline) **14567** എന്ന നമ്പറിലും ബന്ധപ്പെടാം.












