ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി 2022-ഓടെ 5 തിയറ്റർ കമാൻഡുകൾ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് സംയുക്തമായി നിർമിക്കുന്ന സേനയാണ് തിയറ്റർ കമാൻഡ്.
അഞ്ച് തിയറ്റർ കമാൻഡുകളിൽ ചൈനയ്ക്കും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾക്ക് ശ്രദ്ധ കൊടുക്കാൻ പ്രത്യേക കമാൻഡുകൾ ഉണ്ടായിരിക്കും. ലഡാക്കിലെ കാരക്കോറം പാസ് മുതൽ അരുണാചൽ പ്രദേശിലെ കിബിതു വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് വടക്കൻ കമാൻഡ്. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുൾപ്പെടുന്ന വടക്കൻ കമാൻഡിന്റെ ആസ്ഥാനം ലക്നൗവാണ്. സിയാച്ചിനിലെ ഇന്ദിരാ കോൾ മുതൽ ഗുജറാത്ത് മുനമ്പ് വരെയുള്ള പടിഞ്ഞാറൻ കമാൻഡിന്റെ ആസ്ഥാനം ജയ്പൂർ ആയിരിക്കും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഈ കമാൻഡിൽ ഉൾപ്പെടുന്നത്. പെനിൻസുലർ കമാൻഡ്, വ്യോമപ്രതിരോധ കമാൻഡ്, നാവിക കമാൻഡ്, എന്നിവയാണ് മറ്റ് സൈനിക കമാൻഡുകൾ. തിയറ്റർ കമാൻഡുകൾ രൂപീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനു നിർദേശം നൽകിക്കഴിഞ്ഞെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
Discussion about this post