കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ചോദ്യം ചെയ്തു. ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തിയപ്പോൾ ഇ.ഡി ഓഫീസില്‍ കസ്റ്റംസ് അധികൃതരും എത്തിയിരുന്നു.
ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയ വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ഥലത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതില്‍ചാടിയെത്തി വന്‍പ്രതിഷേധം നടത്തി.
മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ഉന്നയിച്ച വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കസ്റ്റംസും ഇ.ഡിയും ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യത്തിനായുളള വാദങ്ങള്‍ തളളുകയായിരുന്നു. വന്‍ സ്വാധീനശേഷിയുളള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന ഇഡിയുടെയും കസ്റ്റംസിന്റെയും വാദം ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിച്ചു.
Discussion about this post