ലക്നൗ : സമാജ് വാദി പാർട്ടിയുടെ ഒപ്പം കൈകോർത്തതിൽ ദുഃഖം പ്രകടിപ്പിച്ച് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. അഖിലേഷ് യാദവിനെ പാർട്ടിക്കൊപ്പം കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ സഖ്യം ഉണ്ടാക്കിയതിൽ താൻ ഖേദിക്കുന്നുവെന്ന് മായാവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സമാജ് വാദി പാർട്ടിയിലുള്ള കുടുംബപ്പോര് കാരണം നഷ്ടം സംഭവിച്ചത് ബിഎസ്പിയ്ക്കാണെന്ന് മായാവതി ചൂണ്ടിക്കാട്ടി. ബി.എസ്.പിയോടുള്ള സമാജ് വാദി പാർട്ടിയുടെ പെരുമാറ്റത്തിൽ കനത്ത അതൃപ്തി പ്രകടിപ്പിച്ച മായാവതി, വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ ഏതുവിധേനയും തോൽപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഏതു പാർട്ടിയുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യേണ്ടി വന്നാലും ശരി സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്ന് മായാവതി ഊന്നിപ്പറഞ്ഞു.
സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയെക്കാൾ ശക്തമായ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ബി.എസ്.പി പ്രവർത്തകർ വോട്ട് ചെയ്യുമെന്നു പറഞ്ഞ മായാവതി, 1995-ൽ, സമാജ് വാദി പാർട്ടിക്കെതിരെ തങ്ങൾ കൊടുത്ത കേസ് പിൻവലിച്ചതിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post