കുൽഗാം: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. വൈ കെ പൊരയിൽ വെച്ചാണ് ബിജെപി നേതാക്കളായ ഉമർ റംസാൻ ഹാജം, ഫിദ ഹുസൈൻ യാതൂ, ഉമർ റഷീദ് ബെയ്ഗ് എന്നിവരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്.
അതേസമയം ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയിബയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാകുന്നതായി ജമ്മു കശ്മീർ പൊലീസ് ഐ ജി വിജയ് കുമാർ പറഞ്ഞു.
പ്രദേശവാസിയായ അൽത്താഫ് എന്നയാളുടെ വാഹനത്തിലാണ് അക്രമികൾ എത്തിയത്. ബിജെപി പ്രവർത്തകരുടെ വാഹനത്തിന് സമീപം എത്തിയപ്പോൾ ഭീകരർ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പിടികൂടിയ വാഹനം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ ലഷ്കർ നേതാക്കളായ നിസാർ അഹമ്മദ് ഖാണ്ഡെ, അബ്ബാസ് ഷെയ്ഖ് ഖുദ്വാനി എന്നിവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് സുരക്ഷ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
ബിജെപി പ്രവർത്തകരുടെ ബലിദാനം വെറുതെയാകില്ലെന്ന് ബിജെപി ജമ്മു കശ്മീർ ഘടകം അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു. പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. ധീരദേശാഭിമാനികളായ ഇവരുടെ കൊലപാതകത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ വ്യക്തമാക്കി.
Discussion about this post