ഇന്ത്യയുടെ ആദ്യ ടാക്ടിക്കൽ ആന്റി -റേഡിയേഷൻ മിസൈലായ ‘രുദ്രം’ 2022-ഓടെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഇതോടെ ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകർക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ ശേഷിയാണ് വർധിക്കാൻ പോകുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സുഖോയ് -30എംകെഐ ഫൈറ്റർ ജെറ്റുകളിൽ നിന്നും തൊടുക്കാൻ കഴിയുന്ന മിസൈലാണ് രുദ്രം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഈ പ്രതിരോധ സംവിധാനം ഒക്ടോബർ 9 -ന് ഒഡീഷയിലെ ബാലസോറിലുള്ള ഇന്റെറിം ടെസ്റ്റ് റേഞ്ചിലാണ് വിജയകരമായി പരീക്ഷിച്ചത്. രുദ്രം മിസൈലിനെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുന്നതിനു മുമ്പ് ഏഴോളം പരീക്ഷണങ്ങൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
‘രുദ്ര’മെന്ന ആന്റി -റേഡിയേഷൻ മിസൈലിലൂടെ ഇന്ത്യൻ വ്യോമസേനക്ക് ലഭിക്കാൻ പോകുന്നത് സപ്പ്റെഷൻ ഓഫ് എനിമി എയർ ഡിഫെൻസിനുള്ള (എസ്ഇഎഡി )കഴിവാണെന്ന് മിസൈൽ വിജയകരമായി പരീക്ഷിച്ചതിനു ശേഷം ഡിആർഡിഒയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സുഖോയ് -30എംകെഐ ഫൈറ്റർ ജെറ്റുകളിൽ നിന്നും തൊടുക്കാൻ കഴിയുന്ന മിസൈലുകളായത് കൊണ്ടു തന്നെ, ഫൈറ്റർ ജെറ്റ് എത്ര ഉയരത്തിൽ പോകുന്നോ അത്രയുമുയത്തിൽ നിന്നും ഈ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത അഥവാ രണ്ട് മാക് ആണ് ഈ ആന്റി -റേഡിയേഷൻ മിസൈലിന്റെ വേഗത.
Discussion about this post