ശൈത്യകാലത്തിന്റെ വരവറിയിച്ച് ലഡാക്കിലെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയായി. കാലാവസ്ഥയിലെ ഈ മാറ്റം അനുകൂലമാക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. അമേരിക്കൻ നിർമ്മിതമായ ബ്ലിസാർഡ് മാസ്ക്കുകളുടെ സഹായത്തോടെയാണ് അതിർത്തിയിൽ പുതിയ നീക്കങ്ങൾക്ക് സൈന്യം തയ്യാറെടുക്കുന്നത്.
നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ക്വാഡ് സൈനികാഭ്യാസം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചൈനയുടെ നീക്കങ്ങൾ ചെറുക്കാൻ കിഴക്കൻ നാവിക കമാൻഡിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും ശക്തമായ നിരീക്ഷണമാണ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. കർണ്ണാടകയിലെ കാർവാർ ബേസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പടിഞ്ഞാറൻ നാവിക കമാൻഡിലും ഇന്ത്യ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നാവിക സേനയുടെ പിന്തുണയോടെ ചൈന ആക്രമണം നടത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ഇത്.
ഭാവിയിൽ ഉണ്ടായേക്കാവുന്ന നിർണ്ണായക സൈനിക നീക്കങ്ങൾ മുന്നിൽക്കണ്ട് കിഴക്കൻ സമുദ്രാതിർത്തിയിലും പടിഞ്ഞാറൻ സമുദ്രാതിർത്തിയിലും പ്രത്യേക സംവിധാനങ്ങൾ വിന്യസിക്കാനും ദേശീയ സുരക്ഷാ വിഭാഗം പദ്ധതി തയ്യാറാക്കുന്നുണ്ട്. തിരുവനന്തപുരവും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന ഒരു പ്രത്യേക സേനാ ബ്രിഗേഡ് നിലവിൽ സുസജ്ജമാണ്. ഐ എൻ എസ് ജലാശ്വ അടക്കമുള്ളവയിൽ സംവിധാനങ്ങൾ കൃത്യമായി വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ നാവിക സേനയുടെ നീക്കങ്ങളുടെ കേന്ദ്രമാണ് ഇന്ത്യയുടെ ദ്വീപ് മേഖലകൾ. സിയൂസ് കനാലിൽ നിന്നും പേർഷ്യൻ ഗൾഫിൽ നിന്നും ഏഷ്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള കപ്പൽ പാതകൾ ഈ മേഖലകളിലൂടെയാണ് കടന്നു പോകുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ മലാക്ക, സുന്ദ, ലൊംബാർഡ് കടലിടുക്കുകളിലെ ലക്ഷ്യങ്ങൾ ഭേദിക്കാൻ സന്നദ്ധമായി ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ബ്രഹ്മോസ് മിസൈലുകളും വഹിച്ച് ജാഗരൂകമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ദക്ഷിണ ചൈന കടലിലേക്ക് പ്രവേശിക്കാൻ ഈ മൂന്ന് കടലിടുക്കുകൾ വഴി മാത്രമേ സാധിക്കുവെന്നതാണ് ചൈനയുടെ ഭയവും ഇന്ത്യയുടെ ആത്മവിശ്വാസവും.
ദ്വീപുകൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയിരിക്കുന്ന പുതിയ വിന്യാസങ്ങൾക്ക് പുറമെ മുംബൈയിലും വിശാഖപട്ടണത്തും സൈന്യം പതിവ് ജാഗ്രത തുടരുകയാണ്. അടിയന്തര സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആൻഡാൻ നിക്കോബാർ ദ്വീപുകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ഒരേ പോലെ സൈനിക നീക്കം നടത്താൻ ഇന്ത്യക്ക് സാധിക്കും.
2018ൽ ഒപ്പു വെച്ച ധാരണ പ്രകാരം ക്വാഡ് സഖ്യം മേഖലയിലെ കര, നാവിക, വ്യോമ സേനകളുമായി ബന്ധപ്പെട്ട തന്ത്രപരമായ സഹകരണം വിവര കൈമാറ്റത്തിലടക്കം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിൽ നിർണ്ണായകമായ സ്ഥാനമാണ് ഇന്ത്യക്കും അമേരിക്കക്കും ഉള്ളത്. ഈ വസ്തുതയാണ് ചൈനയെ അസ്വസ്ഥവും പരിഭ്രാന്തവുമാക്കുന്നത്.
Discussion about this post