ചണ്ഡീഗഡ് : അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോണിനെ വെടിവെച്ചു തുരത്തി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുള്ള ഗുർദാസ്പൂരിലാണ് സംഭവം നടന്നത്.
പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 11.35 ന് പഞ്ചാബിലെ താക്കൂർപൂരിൽ അതിർത്തിക്കു സമീപം വിന്യസിച്ചിരുന്ന ദേവേന്ദർ കുമാർ, അശോക് കുമാർ എന്നീ ബിഎസ്എഫ് ജവാന്മാരാണ് പാക് ഡ്രോണുകളുടെ ശബ്‌ദം ആദ്യം കേൾക്കുന്നത്. അവ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചുവെന്ന് കണ്ടെത്തിയ ഉടൻ തന്നെ ഇരുവരും ഡ്രോണിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡ്രോൺ പാകിസ്ഥാനിലേക്ക് മടങ്ങിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം അവസാനിപ്പിച്ചത്.
എന്നാൽ, 12.22 ഓടെ താക്കൂർപൂരിൽ പട്രോളിങ്ങിനിറങ്ങിയ മുകേഷ് യാദവ് എന്ന ബിഎസ്എഫ് ജവാൻ വീണ്ടും ഡ്രോണുകളുടെ ശബ്‌ദം കേൾക്കുകയും തുടർന്ന് ഇതേ സൈനികർ ഡ്രോണിനെ വെടിവെച്ചു തുരത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കമാൻഡന്റ് എൻ.ഗാംഗുലി സ്ഥലം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനു മുമ്പും ഈ പ്രദേശത്ത് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post