ഡല്‍ഹി: ചെെനീസ് സേന ഇന്ത്യന്‍ പ്രദേശം പിടിച്ചെടുത്തെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ചെെനീസ് സെെന്യം ഇന്ത്യന്‍ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
“സ്ഥിതിഗതികള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്…. ചൈനീസ് സെെന്യം ഇന്ത്യന്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.” രാജ്നാഥ് സിംഗ് ഒരു ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതിര്‍ത്തിയിലെ പിരിമുറുക്കം എന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നും ഇതിനായി ചൈനയുമായി കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യതാല്‍പ്പര്യങ്ങളെ മുന്‍നിറുത്തി ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“1962 മുതല്‍ 2013 വരെ എന്താണ് സംഭവിച്ചത്, ഞാന്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ അവരുടെ ധീരത കാണിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുവെന്നത് തികച്ചു വസ്തുതാവിരുദ്ധമാണ്. ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ഞാന്‍ സൈനികരെ കണ്ടു. പ്രധാമന്ത്രിയും സെെനികരെ കണ്ടിരുന്നു. ഇതിനാല്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിക്കാന്‍ ആരും ഒരിക്കലും ശ്രമിക്കില്ല.” രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ജമ്മു-കാശ്മീരിലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും രാജ്‌നാഥ് സിംഗ് രംഗത്ത് വന്നു. ജമ്മു കശ്മീരിലെ ഭീകരതയ്ക്ക് ഉത്തരവാദി പാകിസ്ഥാനാണെന്ന് രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.
Discussion about this post