കൊച്ചി: മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്കുന്ന കാര്യം ആലോചിക്കുമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍. ദിവസം തോറും 20,000 ഭക്തര്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗര്‍ സ്വദേശി കെ.പി. സുനില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ 1000 ഭക്തര്‍ക്കു മാത്രം പ്രവേശനം എന്നതു വളരെക്കുറവാണെന്നും ഇതു വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു.
ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്.
അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാനും ദേവസ്വം ഡിവിഷന് ബെഞ്ച് സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. സസ്യജന്യമായ കൊവിഡ് പ്രതിരോധ ഔഷധങ്ങളും അണുനാശിനികളും ഉപയോഗിക്കുന്നതിലൂടെ പ്രതിദിനം 20,000 ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി നല്കാന് കഴിയുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ ദിനം പ്രതി 20,000 മുതല്‍ 25,000 ഭക്തര്‍ക്ക് വരെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
Discussion about this post