തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്സ്മെന്റ് റെയ്ഡ് പത്തുമണിക്കൂർ നീണ്ടു നിന്നു. രേഖകൾ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. രേഖകളിൽ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്ഡിൽ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതുകൊണ്ട് മഹസറിൽ ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇതിനെ തുടർന്ന് ബിനീഷ് കോടിയേരിയുടെ വീട്ടിൽ അഭിഭാഷകനെത്തി ഒപ്പിടുന്ന രേഖകൾ പരിശോധിച്ചു. രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകൻ നിലപാടെടത്തു. രേഖകൾ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് റെയ്ഡ് പൂർത്തിയായിട്ടും ഉദ്യോഗസ്ഥർക്ക് മടങ്ങാനായില്ല. രേഖകൾ പുറത്തുനിന്നും കൊണ്ടുവന്നതാണന്നാണ് സിപിഎമ്മിന്റെ ആരോപണം
ബംഗളൂർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് നിസ്സഹരിക്കുന്നുവെന്ന് ഇഡി കോടതിയിൽ പറഞ്ഞെങ്കിലും ബിനീഷിൽ നിന്നും നിർണ്ണായകമായ പല വിവരങ്ങളും ഇഡിക്ക് ലഭിച്ചതായിട്ടാണ് സൂചന. ബിനീഷ് അവിഹിതമായി സമ്പാദിച്ചെന്ന് കരുതുന്ന സ്വത്തുവകകൾ ഇഡി അറ്റാച്ച് ചെയ്യാനുള്ള സാധ്യതകൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് മഹസർ അടക്കമുള്ളവയിൽ ഒപ്പിടാതെ ബിനീഷിന്റെ കുടുംബം നിസ്സഹകരണം തുടരുന്നത് എന്നാണ് വിലയിരുത്തൽ. ബിനീഷിന്റെ അവിഹിത സ്വത്തുക്കൾ കണ്ടുപിടിക്കുകയും അത് അറ്റാച്ച് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത് എന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.
അവിഹിത സ്വത്ത് വകകൾ പിടിച്ചെടുക്കാനുള്ള ജുഡീഷ്യൽ പവർ കൂടി ഇഡിക്ക് ഉള്ളതിനാൽ ബിനീഷിനു നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും ഇന്നു ഇഡി പരിശോധന നടത്തിയ മരുതംകുഴിയിലെ വീടുൾപ്പെടെ ഇഡി അറ്റാച്ച്ചെയ്തേക്കും എന്ന സൂചനയാണ് വരുന്നത്.
ബിനീഷ് വൻ തോതിൽ ലഹരി ഇടപാടിനും പണം മുടക്കിയിരുന്നെന്ന് ഇഡിയുടെ നിലപാട്. അതുകൊണ്ട് തന്നെ കണ്ടെടുക്കുന്ന വിവരങ്ങൾ അതിനിർണായകമാണ്. അതിനാലാണ് തിരുവനന്തപുരത്തിനപ്പുറം കണ്ണൂരിലേക്കും പരിശോധന നടത്തിയത്. ബിസിനസ് പങ്കാളിയായ അനസ് വലിയപറമ്പത്തിന്റെ ധർമടത്തെ വീട്ടിലാണ് പരിശോധന നടത്തിയത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂർ സെക്രട്ടറിയാണ് അനസ്. വീട്ടിനകത്തും പരിസരത്തും പരിശോധിച്ച സംഘം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള രേഖകൾ കണ്ടെടുത്തു. ഇവ ഭാഗീകമായി കത്തിച്ചതായും സൂചനയുണ്ട്.
Discussion about this post