ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലുണ്ടാക്കി തട്ടിപ്പ്. ഇരുപത്തിയേഴായിരത്തോളം ആളുകളെയാണ് വ്യാജ തൊഴിൽ വെബ്സൈറ്റിലൂടെ കബളിപ്പിച്ചത്. ഇത്തരത്തിലൊരു മാസത്തിനിടെ രജിസ്ട്രേഷൻ ഫീസായി 1.09 കോടി രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പിടികൂടിയതായി ഡൽഹി പോലീസ് വ്യക്തമാക്കി.
ഡൽഹി പോലീസ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണിതെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പ് സൂത്രധാരൻമാർ സർക്കാർ-സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം നിയമപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. തട്ടിപ്പു നടത്തിയിരുന്നത് ഇതിലൂടെ ലഭിച്ച തൊഴിലന്വേഷകരുടെ വ്യക്തിഗതവിവരങ്ങൾ ഉപയോഗിച്ചാണ്. അക്കൗണ്ടന്റുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് 13000 ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രേഷൻ ഫീസ് സ്വരൂപിച്ചത്. ഇതിനായി രണ്ട് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചിരുന്നു.
ഈ സൈറ്റുകളുടെ ലിങ്കുകൾ ചേർത്ത് 15 ലക്ഷത്തോളം ആളുകൾക്ക് തട്ടിപ്പ് സംഘം എസ്.എം.എസ് അയച്ചതായും ഡൽഹി പോലീസ് പറഞ്ഞു. ആളുകൾ രജിസ്ട്രേഷൻ ഫീസായി നൽകുന്ന തുക എത്തിയിരുന്നത് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ്.
Discussion about this post