ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ ‘വേൽ യാത്ര’ തടഞ്ഞ് പോലീസ്. അനുമതിയില്ലാതെ വേൽ യാത്ര നടത്തിയെന്നാരോപിച്ച് ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് എൽ. മുരുഗൻ, വൈസ് പ്രസിഡന്റ് അണ്ണാമലൈ, എച്ച് രാജ, സിടി രവി ഉൾപ്പെടെ നൂറോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് വെട്രി വേൽ യാത്ര തടഞ്ഞത് തിരുവള്ളൂരിൽ വെച്ചാണ്. ഇന്നലെ രാവിലെ പൂനമല്ലിക്ക് സമീപത്തു വെച്ചും യാത്ര പോലീസ് തടഞ്ഞിരുന്നു. നേരത്തെ, സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വേൽ യാത്രയ്ക്ക് അനുമതി നൽകുകയില്ലെന്ന് തമിഴ്നാട് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ, വേൽ യാത്ര തടയാൻ ആർക്കുമാവില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. നവംബർ 6 മുതൽ ഡിസംബർ 6 വരെയാണ് വേൽ യാത്ര നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ആരാധന നടത്തുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും വേൽ യാത്ര ആരംഭിക്കുന്നതിനു മുമ്പ് ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് എൽ. മുരുഗൻ പറഞ്ഞു. വേൽ യാത്രയുടെ സമാപനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post