പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചാരിറ്റിയുടെ മറവിൽ വിദേശത്ത് നിന്ന് പണം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. എഫ്സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ക്രമക്കേടുകളെ തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിഐർഐ ലൈസൻസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്.
30 ഓളം കടലാസ് ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തി. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ് സി ആർ ഐ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ആരംഭിക്കുക.
കൂടാതെ വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റോ ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാദ്ധ്യതയും തെളിയുകയാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കും.
ബിലീവേഴ്സ് ചർച്ചിന്റേ ഓഫീസുകളിൽ രണ്ട് ദിവസം മുമ്പ് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പതിനഞ്ച് കോടിയോളം രൂപ ഇതിനോടകം പിടികൂടിയിട്ടുണ്ട്.
Discussion about this post