പട്ന: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ബിഹാറിലെ മഹാസഖ്യത്തിൽ ചേരിപ്പോര് രൂക്ഷമാകുന്നു. കോൺഗ്രസ് കൂടുതൽ സീറ്റിൽ മത്സരിച്ച് തോറ്റത് സഖ്യത്തിന്റെ സാദ്ധ്യതകളെ ബാധിച്ചുവെന്ന് ആർ ജെ ഡിക്ക് പിന്നാലെ ഇടത് പാർട്ടികളും കുറ്റപ്പെടുത്തി.
കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ചൂണ്ടിക്കാട്ടി. മഹാസഖ്യത്തിന്‍റെ ഭാഗമായി ബിഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റില്‍ വിജയിച്ചിരുന്നു. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം എൽ ആരോപിച്ചു. കോൺഗ്രസിന്‍റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഖിലേഷ് യാദവിന് പിന്നാലെ തേജസ്വി യാദവിന്റെയും ഭാവി രാഹുൽ ഗാന്ധി നശിപ്പിച്ചിരിക്കുകയാണെന്ന് ബിജെപിയും പരിഹസിച്ചു.
Discussion about this post