കൊച്ചി: പാലരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ച് കോടതി.
മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സർക്കാർ ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കവെയാണ് കോടതി ഈ തീരുമാനം എടുത്തത്. ഇബ്രാഹിം കുഞ്ഞ് കടുത്ത രോഗബാധിതനാണെന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.ഇയാൾക്ക് കോഴപ്പണം ലഭിച്ചതായി സംശയിക്കുന്നുവെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
ഇബ്രാഹിം കുഞ്ഞ് ഉപാധ്യക്ഷനായിരുന്ന റോഡ് ഫണ്ട് ബോർഡാണ് പാലം പണിക്ക് പണം അനുവദിച്ചത്. അതിനാൽ തന്നെ,ഇബ്രാഹിം കുഞ്ഞിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് അപേക്ഷകളും കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Discussion about this post