ഡൽഹി: കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിൽ അലംഭാവം കാണിച്ചതിന് ഡൽഹി ആം ആദ്മി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളവരുടെ എണ്ണം കുറയ്ക്കാൻ എന്താണ് 18 ദിവസം വൈകിയതെന്ന് ചോദിച്ച കോടതി, അലംഭാവം മൂലം മരിച്ചവരുടെ എണ്ണവും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒറ്റ ദിവസം 131 പേരാണ് തലസ്ഥാനത്ത് മരിച്ചതെന്ന് നിരീക്ഷിച്ച കോടതി, നവംബർ ഒന്നു മുതൽ 11 വരെ എന്തു ചെയ്യുകയായിരുന്നുവെന്ന് സർക്കാരിനോട് ചോദിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് നിങ്ങൾ എന്ത് വിശദീകരണമാണ് പറയുകയെന്ന് ചോദിച്ച കോടതി, പത്ര സമ്മേളനത്തിൽ ആം ആദ്മി നേതാക്കളുടെ പ്രഖ്യാപനങ്ങൾക്കു കടകവിരുദ്ധമാണ് ഡൽഹിയിലെ യാഥാർത്ഥ്യമെന്നും വ്യക്തമാക്കി.
മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന ജനങ്ങൾക്ക് അഞ്ഞൂറും ആയിരവും വീതം പിഴ ഈടാക്കുന്ന സർക്കാർ നടപടി, കോവിഡ് മഹാമാരി ചെറുക്കാൻ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post