ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. 2020-2021 അധ്യയന വർഷത്തിലായിരിക്കും രണ്ടു കോഴ്സുകളിലേക്കും കോവിഡ് പോരാളികളുടെ മക്കൾക്കുള്ള സംവരണമേർപ്പെടുത്തുക.
കേന്ദ്ര പൂളിൽ നിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളിൽ ‘കോവിഡ് പോരാളികളുടെ ആശ്രിതർ’ എന്ന പേരിലായിരിക്കും പുതിയ വിഭാഗമുൾപ്പെടുത്തുകയെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അഞ്ചു സീറ്റുകളായിരിക്കും കേന്ദ്ര പൂളിൽ നിന്നും പുതിയ വിഭാഗത്തിനായി മാറ്റിവെക്കുക. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച തീരുമാനമെടുത്തത് കോവിഡ് രോഗികളെ പരിചരിച്ച എല്ലാവർക്കും അർഹമായ അംഗീകാരം നൽകുന്നതിനു വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പ്രഖ്യാപിച്ചതു പ്രകാരമുള്ള എംബിബിഎസ് സീറ്റുകൾ മാറ്റിവെയ്ക്കുക കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തിൽ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതർക്ക് വേണ്ടിയായിരിക്കും. ഇത്തരത്തിൽ സംവരണം ലഭിക്കേണ്ടതിനുള്ള വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആണ്.
മെഡിക്കൽ കൗൺസിൽ കമ്മിറ്റിയായിരിക്കും നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും യോഗ്യതയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.
Discussion about this post