ഡൽഹി: ഭൂട്ടാനുമായുള്ള ബന്ധം സമസ്ത മേഖലകളിലും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനു വേണ്ടിയുള്ള റുപേ കാർഡ് രണ്ടാം ഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഭൂട്ടാൻ പൗരന്മാർക്കും ഇതോടെ ഇന്ത്യയുടെ റുപേ ശൃംഖലയുടെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും.
ഭൂട്ടാന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ എസ് ആർ ഓ തയ്യാറെടുക്കുകയാണ്. അന്താരാഷ്ട്ര ഇന്റർനെറ്റ് ഇടനാഴിയുടെ ഭാഗമാകാൻ ഭൂട്ടാനെ പര്യാപ്തമാക്കുന്ന പദ്ധതിയിൽ ബി എസ് എൻ എൽ മുഖ്യ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപനത്തിന്റെ ദുരിത കാലങ്ങളിൽ ഇന്ത്യ ഭൂട്ടാന് ഉറച്ച പിന്തുണ നൽകി. ഭൂട്ടാന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അയൽരാജ്യം എന്ന നിലയിൽ ഇന്ത്യ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരസ്പര സഹകരണവും പരസ്പര ബഹുമാവും ഇരു രാജ്യങ്ങളുടെയും മുഖമുദ്രയാണ്.ഒരേ സാംസ്കാരിക പാരമ്പര്യവും പൊതുജന സഹകരണവും പങ്ക് വെക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഭൂട്ടാനുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എടിഎം, പി ഓ എസ് സംവിധാനങ്ങളിൽ ഫലപ്രദമായ ഇടപാടുകൾ നടത്താൻ ഉപയുക്തമാകുന്ന ഇന്ത്യൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ശൃംഖലയാണ് റുപേ കാർഡ്. ഭൂട്ടാനിൽ ഇതിന്റെ ഒന്നാം ഘട്ട വിതരണം കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രി നിർവ്വഹിച്ചിരുന്നു.
Discussion about this post