ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിന് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പങ്കെടുത്തു. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ വലിയ തോതിലുള്ള ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി യോഗത്തിൽ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം നാഗ്രോട്ട ഏറ്റുമുട്ടലിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ നാല് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. ബാൻടോൾ പ്ലാസക്കു സമീപം നടന്ന ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറാണ് നീണ്ടത്. കൊല്ലപ്പെട്ടത് ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിലെ അംഗങ്ങൾ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വലിയ തോതിലുള്ള ഭീകരാക്രമണമാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതയേർപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്നും നിരവധി ആയുധങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
Discussion about this post