പട്ന: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശ്രമങ്ങൾ തെളിവ് സഹിതം പുറത്തു വിട്ട് ബിജെപി. മകൻ തേജസ്വി യാദവിനെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി നിതീഷ് കുമാർ സർക്കാരിനെ കാലുവാരാൻ എൻഡിഎ പക്ഷത്തെ എം എൽ എമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്ന ലാലുവിന്റെ ശബ്ദരേഖയാണ് ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ബിജെപി എം എൽ എ ലലൻ യാദവിനോട് ലാലു ആവശ്യപ്പെടുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.
നിലവിൽ കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ് യാദവ്. ഇന്ന് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കാൻ സഹായിക്കുകയും ചെയ്താൽ മന്ത്രി പദവി നൽകാമെന്നാണ് ലാലുവിന്റെ വാഗ്ദാനം. ഞാൻ പാർട്ടി അംഗമാണെന്ന് മറക്കരുതെന്ന പവൻ യാദവിന്റെ മറുപടിക്ക്, കൊറോണ വന്നാൽ അവധിയെടുക്കില്ലേയെന്നും അത് പോലെ അവധി എടുത്താൽ മതിയെന്നുമാണ് ലാലു പറയുന്നത്.
അതേസമയം ബിജെപി എം എൽ എമാരെ സ്വാധീനിക്കാൻ ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നതായി ബിജെപി നേതാവ് സുശീൽ കുമാർ മോദി നേരത്തെ ആരോപിച്ചിരുന്നു. ഇതിനായി ലാലു ഉപയോഗിക്കുന്ന 8051216302 എന്ന മൊബൈൽ നമ്പരും അദ്ദേഹം പുറത്തു വിട്ടിരുന്നു. ലാലു തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ വാഗ്ദാനം താൻ പുച്ഛിച്ചു തള്ളിയെന്നും ബിജെപി എം എൽ എ ലലൻ യാദവ് സ്ഥിരീകരിച്ചു.
ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് നിലവിൽ റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവിടെ നിന്നാണ് ലാലു ഫോൺ ചെയ്തിരിക്കുന്നത്. അതേസമയം ലാലു അങ്ങനെ ചെയ്തെങ്കിൽ അതിൽ തെറ്റൊന്നും കാണാൻ കഴിയില്ലെന്നും രാഷ്ട്രീയത്തിൽ ഇതൊക്കെ പതിവാണെന്നുമായിരുന്നു ആർജെഡി നേതാവ് നിർമ്മൽ കുമാറിന്റെ പ്രതികരണം. ലാലു പ്രസാദ് യാദവിന്റെ ബുദ്ധി ഇപ്പോഴും പഴയ കാട്ടു ഭരണത്തിന്റെ ഓർമ്മയിലാണെന്നും അത് അങ്ങനെയല്ലെന്ന് വൈകാതെ അദ്ദേഹത്തിനും പാർട്ടിക്കും ബോധ്യമാകുമെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.
Discussion about this post