തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനവുമായി സർക്കാർ. ഇതിന്റെ ഭാഗമായി പത്താം ക്ലാസ്, പ്ലസ് ടു അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.
പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ജനുവരി 15ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെയും ജനുവരി 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തീകരിക്കുവാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ, പ്രാക്ടിക്കൽ ക്ലാസ്സുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസ്സുകളും നടത്തും.
1 മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ കൈറ്റും എസ്‍സിഇആർടിയും നൽകുന്ന പഠനറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറാകുവാൻ ക്രമീകരണങ്ങൾ ചെയ്യും. പൊതുവിദ്യാഭ്യാസെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ അൺലോക്ക് മാനദണ്ഡങ്ങളിൽ പറയുന്നതെങ്കിലും, കൊവിഡ് നിയന്ത്രണവിധേയമാകുമ്പോൾ മാത്രമേ സ്കൂളുകൾ തുറക്കേണ്ടതുള്ളൂ എന്നാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. ട്യൂഷൻ സെന്ററുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, നൃത്ത വിദ്യാലയങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Discussion about this post