ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് 26/11 ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പേരെടുത്തു പറഞ്ഞില്ലെങ്കിലും ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്നത് കൊണ്ട് മന്ത്രിയുദ്ദേശിച്ചത് പാകിസ്ഥാനെയാണെന്ന് വ്യക്തമാണ്. കൂടാതെ, അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ പാകിസ്ഥാനുള്ള പങ്ക് ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചത്. നിലവിൽ എസ്. ജയശങ്കർ ബഹറിനിലാണുള്ളത്. രണ്ടു ദിവസത്തെ ബഹറിൻ സന്ദർശനത്തിനു ശേഷം അദ്ദേഹം യുഎഇയും സീഷെൽസും സന്ദർശിക്കും.
മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്കയും രംഗത്തു വന്നിരുന്നു. 12 വർഷം മുമ്പാണ് ഇതേ ദിവസം മുംബൈ നഗരത്തിൽ ഭീകരാക്രമണമുണ്ടായത്. പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലെ ഭീകരരായിരുന്നു ആക്രമണത്തിനു പിന്നിൽ.
ഭീകരർ മുംബൈയുടെ തെരുവുകൾ പിടിച്ചെടുത്തപ്പോൾ 166 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡ്, പോലീസ്, സൈനികർ എന്നിവരുടെ 58 മണിക്കൂർ നേരത്തെ സംയുക്ത പോരാട്ടത്തിൽ 9 ഭീകരരെയാണ് വധിച്ചത്.
Discussion about this post