ലഖ്നൗ: ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമ പ്രകാരം സംസ്ഥാനത്തെ ആദ്യ കേസിൽ നടപടി ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ബറേലിയിലെ ദേവ്രാണിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർബ്ബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസിൽ ഗവർണ്ണർ ആനന്ദി ബെൻ പട്ടേൽ ഒപ്പ് വച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
ഒരു സ്ത്രീയെ നിർബ്ബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ച വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉബൈസ് എന്നാണ് പ്രതിയുടെ പേര്. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം.
നിർബ്ബന്ധിത മത പരിവർത്തന നിരോധന ഓർഡിനൻസിൽ കഴിഞ്ഞ ദിവസമാണ് ഗവർണ്ണർ ഒപ്പ് വച്ചത്. ലൗ ജിഹാദ് ഉൾപ്പെടെയുള്ള നിയമവിരുദ്ധവും നിർബ്ബന്ധിതവുമായ മത പരിവർത്തനങ്ങൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് നവംബർ 24നാണ് യോഗി സർക്കാർ അവതരിപ്പിച്ചത്.
വിവാഹത്തിന് വേണ്ടി മാത്രമാണ് മത പരിവർത്തനം നടത്തിയത് എന്ന് കണ്ടെത്തിയാൽ ആ വിവാഹം അസാധുവാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. വിവാഹത്തിന് ശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകേണ്ടി വരും. എന്നാൽ സ്വന്തം മതത്തിലേക്ക് എപ്പോഴെങ്കിലും ആർക്കെങ്കിലും മടങ്ങി വരാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് എല്ലാവിധ പരിരക്ഷയും നിയമം ഉറപ്പ് വരുത്തുന്നു.
Discussion about this post